പൊയിനാച്ചി: ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്‌താക്കൾക്കായി ലൈഫ് മിഷൻ വിഭാവനം ചെയ്‌ത ജില്ലയിലെ പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമാണം നിലച്ചു. 6.64 കോടി രൂപ ചെലവിൽ കല്ലും മണ്ണും മണലും മരവും ഉപയോഗിക്കാതെ നാലുനിലകളുള്ള പ്രകൃതി സൗഹൃദ ഭവനസമുച്ചയമാണിത്.
ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാൽ കൊറക്കുന്ന് മൊട്ടയിൽ 10 മാസം മുൻപാണ് ഇതിന്റെ ജോലികൾ തുടങ്ങിയത്. ലൈറ്റ് ഗേജ് സ്‌റ്റീൽ ഫ്രെയിം (എൽജിഎസ്‌എഫ്) പ്രീ ഫാബ് സാങ്കേതികവിദ്യകൊണ്ട് പണിയുന്ന സമുച്ചയത്തിന്റെ കരാർ ഹൈദരാബാദിലെ പെന്നാർ ഇൻഡസ്‌ട്രീസിനാണ് നൽകിയിരിക്കുന്നത്.
2020 സെപ്‌റ്റംബറിലാണ് സമുച്ചയത്തിന്റെ ഔദ്യോഗിക നിർമാണോൽഘാടനം നടന്നതെങ്കിലും അതിന് മുൻപേ കരാറുകാർ പണി തുടങ്ങിയതിനാൽ കൃത്യസമയത്ത് കൈമാറ്റം നടക്കുമെന്നായിരുന്നു പ്രതീക്ഷ. 2021 മാർച്ചിൽ ഭവനസമുച്ചയം പൂർത്തിയാക്കേണ്ടതായിരുന്നു എങ്കിലും 25 ശതമാനം ജോലികളേ ഇതുവരെ നടന്നിട്ടുള്ളൂ. ലൈഫ് മിഷൻ പദ്ധതികളെപ്പറ്റിയുള്ള വിവാദത്തിന് പിന്നാലെയാണ് നിർമാണം മന്ദഗതിയിലായത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി നിർമാണം പൂർണമായി നിലച്ചു. കോവിഡ് തരംഗവും തദ്ദേശ തിരഞ്ഞെടുപ്പും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പും വന്നതിനാൽ ഇക്കാര്യത്തിൽ ഇടപെടലുകളും ഉണ്ടായില്ല. ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. കോവിഡ് പ്രതിസന്ധിയാണ് നിർമാണം നിലക്കാൻ പ്രധാന കാരണമെന്നാണ് പെന്നാർ ഇൻഡസ്‌ട്രീസ് അധികൃതർ പറയുന്നത്.
കനംകുറഞ്ഞതും എന്നാൽ ബലമേറിയതുമായ ഉരുക്കുപാനലുകൾ യോജിപ്പിച്ചാണ് കെട്ടിടത്തിന്റെ ചുമരും മേൽക്കൂരയും. നിർമാണ കമ്പനിയുടെ ഹൈദരാബാദിലെ പ്രധാന കേന്ദ്രത്തിൽനിന്ന് എത്തിക്കുന്ന ഇവ പദ്ധതി സ്‌ഥലത്തുവെച്ച് കൂട്ടിചേർക്കുകയും ഘടിപ്പിക്കുകയുമാണ് പ്രധാന ജോലി. രണ്ടുനിലകളുടെ ഫാബ്രിക്കേഷൻ ജോലി ചെയ്‌തതല്ലാതെ മറ്റൊന്നും ഇതുവരെ തുടങ്ങാനായിട്ടില്ല.
ഉത്തർ പ്രദേശുകാരാണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന വിദഗ്‌ധ തൊഴിലാളികൾ മുഴുവനും. ഇവരിപ്പോൾ സ്വന്തം നാട്ടിലാണുള്ളത്. തിരികെ എത്തിക്കാനുള്ള കമ്പനിയുടെ ശ്രമം വിജയിച്ചിട്ടില്ല. കേരളത്തിൽ ഈ സാങ്കേതികവിദ്യ മനസിലാക്കിയ തൊഴിലാളികൾ വളരെ കുറവാണ്.
Also Read: സംസ്‌ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ 3 മാസം കൂടി തുടരും