തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്‌ജമാക്കിയ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ 10 മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളാണ് സംസ്‌ഥാനത്ത് സജ്‌ജമാക്കിയത്.
കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ടെസ്‌റ്റ് ലാബുകള്‍ 3 മാസം കൂടി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു. നാല് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഈ മാസം 15ന് മുമ്പായി ഇവയുടെ പ്രവര്‍ത്തനമാരംഭിക്കും.
ആര്‍ടിപിസിആര്‍ ടെസ്‌റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകള്‍ ഉണ്ടെങ്കിലും, വർധിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രതിദിന ടെസ്‌റ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു മൊബൈല്‍ ലാബുകള്‍.
സാമ്പിള്‍ കളക്റ്റ് ചെയ്‌ത് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നടത്തി റിസള്‍ട്ട് നല്‍കുന്നതിന് 448.20 രൂപയാണ് മൊബൈല്‍ ലാബുകൾ ഈടാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഓരോ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്കും പ്രതിദിനം 2000 ടെസ്‌റ്റുകള്‍ വരെ നടത്തുന്നതിനുള്ള സജ്‌ജീകരണങ്ങളുണ്ട്. ഇതുവരെ 6,02,063 ടെസ്‌റ്റുകള്‍ ഈ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വഴി നടത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
National News: ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി