ഗുരുഗ്രാം: ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി. കൂടുതല്‍ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീട്ടിയത്. ഷോപ്പുകള്‍, മാളുകള്‍, റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, ആരാധനാലയങ്ങള്‍ എന്നിവ നിബന്ധനകളോടെ തുറക്കാമെന്ന് അധികൃതർ അറിയിച്ചു.
നമ്പറുകള്‍ അനുസരിച്ച് രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കടകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ തുറക്കാം. മാളുകള്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും തുറക്കാന്‍ അനുവദിച്ചു.
കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കോര്‍പ്പറേറ്റ് ഓഫിസുകള്‍ക്ക് 50 ശതമാനം ഹാജരോടെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ടലുകളില്‍ നിന്ന് രാത്രി 10 മണിവരെ ഹോം ഡെലിവറിയും അനുവദിക്കും.
വിവാഹം, മരണം എന്നിവയില്‍ 21 പേര്‍ക്ക് വരെ പങ്കെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ വാക്‌സിന്‍ വിതരണത്തിനായി ആഗോളതലത്തില്‍ ഹരിയാന സർക്കാർ ടെണ്ടര്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് ഇതിനായി മുന്നോട്ട് വന്നിരുന്നു. ഈ കമ്പനിയുമായി കരാറായാല്‍ 30 ദിവസത്തിനുള്ളില്‍ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ് സ്‌പുട്‌നിക് വാക്‌സിന്‍ സംസ്‌ഥാനത്ത് വിതരണം ചെയ്യാൻ സാധിക്കും.
ഹരിയാനയില്‍ 7.62 ലക്ഷം ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 7.43 ലക്ഷം പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. അതേസമയം 8,664 ആളുകൾക്കാണ് സംസ്‌ഥാനത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
Read Also: കോവിഡ്; ഡെല്‍ഹിയില്‍ 381 പേർക്ക് രോഗബാധ, കേസുകള്‍ കുറയുന്നു