ചണ്ഡിഗഡ്: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 28 വരെ നീട്ടിയതായി ഹരിയാന സർക്കാർ. കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടാണ് നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി നീട്ടിയത്. ഇത് ഏഴാം തവണയാണ് സർക്കാർ ലോക്ക്ഡൗൺ നീട്ടുന്നത്.
വിവാഹങ്ങൾക്കും ശവസംസ്‌കാര ചടങ്ങുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും കോർപ്പറേറ്റ് ഓഫിസുകൾക്ക് മുഴുവൻ തൊഴിലാളികളുമായി പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്‌തു.
ചീഫ് സെക്രട്ടറി വിജയ് വർധൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 50 പേർക്ക് വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാം. അതേസമയം സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
മുഴുവൻ കടകൾക്കും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ക്ളബ് ഹൗസുകൾ, റെസ്‌റ്റോറന്റുകൾ, ബാറുകൾ എന്നിവയ്‌ക്ക് രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കാം. എന്നാൽ ഇരിപ്പിടത്തിന്റെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു. ഷോപ്പിംഗ് മാളുകളുടെ പ്രവർത്തി സമയം രാവിലെ 10 മുതൽ രാത്രി 8 വരെയാണ്.
അതേസമയം സംസ്‌ഥാനത്തെ നീന്തൽക്കുളങ്ങൾക്കും സ്‌പാകൾക്കും പ്രവർത്തനാനുമതി ഇല്ല.
സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ കുറവാണ് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ദിവസം 170 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. അതേസമയം 33 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രതയും മുൻകരുതലുകളും തുടരേണ്ടതുണ്ടെന്നും അതിനാലാണ് ലോക്ക്ഡൗൺ നീട്ടുന്നതെന്നും സംസ്‌ഥാന ചീഫ് സെക്രട്ടറി അറിയിച്ചു.
Most Read: കെ സുധാകരന്റേത് കുറ്റസമ്മതം, പുനരന്വേഷണം വേണം; സേവറി നാണുവിന്റെ കുടുംബം