ചണ്ഡീഗഢ്: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ നീട്ടിയതായി ഹരിയാന സർക്കാർ. ജൂലൈ 27 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. സംസ്‌ഥാനത്ത് കൂടുതൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. ഇനി മുതൽ എല്ലാ ദിവസങ്ങളിലും രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും തീരുമാനമായി.
സംസ്‌ഥാനത്തെ കോവിഡ് പോസിറ്റീവ് നിരക്കും പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞുവെങ്കിലും വൈറസിനെതിരായ പ്രതിരോധവും മുൻകരുതൽ നടപടികളും കർശനമായി തുടരുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ നീട്ടുന്നതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
ജൂലൈ 19 മുതൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്, 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം അനുവദിച്ച് റെസ്‌റ്റോറന്റുകളും ബാറുകളും പ്രവർത്തിക്കാവുന്നതാണ്. രാവിലെ 10 മുതൽ രാത്രി 11 വരെ തുറന്നു പ്രവർത്തിക്കാനാണ് അനുമതി.
ജിമ്മുകൾക്കും 50 ശതമാനം ആളുകളോട് രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ തുറക്കാം. വിവാഹം, ശവസംസ്‌കാരം എന്നീ ചടങ്ങുകൾക്ക് 100 പേർക്ക് പങ്കെടുക്കാം.
സ്വിമ്മിങ് പൂളുകളിൽ നീന്തൽ താരങ്ങൾക്കും മൽസരങ്ങൾക്കായി തയ്യാറെടുക്കുന്ന അത്‍ലറ്റുകൾക്കും മാത്രമാണ് പ്രവേശനാനുമതി. കൂടാതെ സിനിമാ ഹാളുകൾ പരമാവധി 50 ശതമാനം ഇരിപ്പിട ശേഷിയോടെ തുറക്കാനും അനുവദിച്ചിട്ടുണ്ട്.
Most Read: സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷകർ; ഡെൽഹി പോലീസ് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല