ന്യൂഡെൽഹി: പാര്‍ലമെന്റിന് മുന്‍പില്‍ വ്യാഴാഴ്‌ച നടത്താനിരിക്കുന്ന ഉപരോധത്തില്‍ നിന്ന് പിൻമാറില്ലെന്ന് കര്‍ഷകർ. അതീവ സുരക്ഷാ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി ജന്ദര്‍മന്തറിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് ഡെൽഹി പോലീസ് കർഷക സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സമരത്തിൽ മാറ്റമില്ലെന്ന് കർഷകർ അറിയിച്ചതോടെ ഡെല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ബാഡ്ജുകള്‍ നല്‍കും. ദിവസവും പാര്‍ലമെന്റിനു മുന്നിലെ ധര്‍ണയ്‌ക്ക് ശേഷം കര്‍ഷകര്‍ തിരികെ സമരഭൂമിയിലേക്ക് മടങ്ങിപ്പോകും. സമരക്കാരുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക കര്‍ഷക നേതാക്കള്‍ പോലീസിന് കൈമാറും. അതേസമയം ധര്‍ണയില്‍ പങ്കെടുക്കാനിരിക്കുന്ന കര്‍ഷകരുടെ എണ്ണം 200ല്‍ കുറയില്ലെന്നും കര്‍ഷകര്‍ അറിയിച്ചു. ജനുവരി 26ന് നടന്ന സംഘർഷ സാഹചര്യം ഒഴിവാക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാരുമായി ഡെൽഹി പോലീസ് നാളെ വീണ്ടും ചര്‍ച്ച നടത്തിയേക്കും.
എന്നാൽ കർഷകർ പ്രതിഷേധം പിൻവലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും കര്‍ഷകര്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വീണ്ടും ആവര്‍ത്തിച്ചു. വര്‍ഷകാല സമ്മേളനത്തിനിടെ ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
Read also: പാർലമെന്റിന് മുന്നിൽ ഉപരോധം നടത്തുമെന്ന് കർഷകർ; ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്ര കൃഷിമന്ത്രി