ന്യൂഡെൽഹി: വ്യാഴാഴ്‌ച മുതൽ ഉപരോധ സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കർഷകരുമായി വീണ്ടും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. പ്രതിഷേധത്തിന്‍റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്‌ക്ക് എത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രംഗത്തെത്തി.
പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെ സഭയ്‌ക്ക് അകത്തും പുറത്തും കർഷക സമരം സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കാനിരിക്കെയാണ് കൃഷിമന്ത്രി നിലപാട് ആവർത്തിക്കുന്നത്. പാർലമെന്റിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കാനാണ് കർഷകരുടെ നീക്കം.
എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചക്ക് മാത്രമേ തങ്ങൾ തയ്യാറുള്ളൂ എന്ന നിലപാടിലാണ് സംയുക്‌ത കിസാൻ മോർച്ച. അതേസമയം അതീവ സുരക്ഷാ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് ഡെൽഹി പോലീസ് കർഷക സംഘടനകളുമായി ചർച്ച നടത്തും.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ രാജ്പഥ് ഉൾപ്പടെയുള്ള മേഖലകളിൽ പ്രതിഷേധം നടത്താനുള്ള അനുമതി നൽകാൻ സാധിക്കില്ലെന്ന് പോലീസ് കര്‍ഷകരെ അറിയിക്കും. ജനുവരി 26ന് നടന്ന സംഘർഷ സാഹചര്യം ഒഴിവാക്കണമെന്ന് അഭ്യർഥിക്കാനാണ് പോലീസ് നീക്കം.
Read also: ‘ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയാണ്’; പ്രധാനമന്ത്രി മൗനത്തിലെന്ന് തേജസ്വി യാദവ്