അഹമ്മദാബാദ്: കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാൻ ഗുജറാത്ത്, ഹരിയാന സർക്കാരുകൾ തീരുമാനിച്ചു. ഗുജറാത്തിൽ ജൂലൈ 15 മുതൽ പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥികൾക്കായി സ്‌കൂളുകളും ഡിഗ്രി, പിജി വിദ്യാർഥികൾക്കായി കോളേജുകളും തുറന്ന് പ്രവർത്തിക്കും.
50 ശതമാനം വിദ്യാർഥികൾക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. വിദ്യാർഥികൾ സ്വമേധയാ തയ്യാറാണെങ്കിൽ മാത്രം വിദ്യാഭ്യാസ സ്‌ഥാപനത്തിലേക്ക് വന്നാൽ മതി. അറ്റൻഡൻസ് നിർബന്ധമില്ലെന്നും സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
മാസ്‌കും സാമൂഹിക അകലവുമടക്കമുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നത് പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തിലും ഹരിയാനയിലും പ്രതിദിന കോവിഡ് കേസുകൾ നൂറിൽ താഴെയാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ നീക്കം.
ഹരിയാനയിൽ 9 മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ളവർക്ക് ജൂലൈ 15 മുതൽ സ്‌കൂൾ തുറക്കും. രണ്ടാം ഘട്ടമായി 6, 7, 8 ക്‌ളാസുകളിലെ കുട്ടികൾക്ക് ജൂലൈ 23 മുതൽ സ്‌കൂളുകളിൽ എത്താം. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്‌ളാസുകാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവർക്ക് ഓൺലൈൻ ക്‌ളാസുകൾ തുടരും.
Also Read: കർഷക സമരത്തിന്റെ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി; ശിരോമണി അകാലിദൾ