ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിൽ എത്തിയാൽ കർഷക സമരത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ് ബാദൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിനിടെ മരിച്ചവരുടെ മക്കൾക്കും ചെറുമക്കൾക്കും സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി)യുമായി സഖ്യമുണ്ടാക്കിയാണ് ശിരോമണി അകാലിദൾ (എസ്‌എഡി) ജനവിധി തേടുന്നത്. ‘2022ൽ പാർട്ടി സർക്കാർ രൂപീകരിച്ചാൽ ഉടൻ തന്നെ കർഷക പ്രക്ഷോഭത്തിനിടെ വീരമൃത്യു വരിച്ചവരെ എസ്‌എഡി- ബിഎസ്‌പി സഖ്യം ആദരിക്കും. അവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. അവരുടെ മക്കൾക്കും ചെറുമക്കൾക്കും ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നൽകും. കർഷക കുടുംബത്തിന് മുഴുവൻ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും’- ബാദൽ ഉറപ്പ് നൽകി.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഡെൽഹി അതിർത്തിയിൽ നടത്തുന്ന സമരം ഏഴുമാസം പിന്നിടുകയാണ്. 550ൽ അധികം കർഷകർക്ക് പ്രക്ഷോഭത്തിനിടെ ജീവൻ നഷ്‌ടപ്പെട്ടു. സമരത്തിൽ കർഷകർ വിജയം നേടുകതന്നെ ചെയ്യുമെന്നും അദ്ദേഹം ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.
Also Read: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; പിന്തുണച്ച് ഡെൽഹി ഹൈക്കോടതി