ന്യൂഡെൽഹി: ഒരിടവേളയ്‌ക്ക് ശേഷം രാജ്യത്ത് വീണ്ടും ഏകീകൃത സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ്- യുസിസി) ചർച്ചയാകുന്നു. ഡെൽഹി ഹൈക്കോടതിയുടെ ഏകീകൃത സിവിൽ കോഡ്’ രാജ്യത്തിന് ആവശ്യം’ എന്ന പരാമർശത്തിന് പിന്നാലെയാണ് യുസിസി വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുന്നത്.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരു പോലെ ബാധകമാകുന്ന ഒരു സിവിൽ കോഡ് ആവശ്യമാണെന്ന് ഡെൽഹി ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിവിധ സമൂഹം, ഗോത്രം, ജാതി, മതം എന്നിവയിൽപ്പെട്ട ആളുകളെ ഏകീകരിക്കാൻ ഏകീകൃത സിവിൽ കോഡ് വഴി സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി 2019ൽ എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് ബിജെപി സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങിയത്. രാജ്യത്ത് വിവാഹം, പരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമം നടപ്പാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്‌ദാനമായിരുന്നു ഇത്. ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്‌ലിം വ്യക്‌തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.
ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്‌തമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നടപ്പാക്കിയില്ലെങ്കിലും ഇപ്പോഴും ബിജെപി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് തന്നെയാണ് യുസിസി.
മീണാ വിഭാഗത്തിൽ പെട്ടവർക്ക് 1955ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹരജി പരിഗണിക്കവേയാണ് ഡെൽഹി കോടതി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ നടത്തിയത്. ആധുനിക ഇന്ത്യൻ സമൂഹം ഒരേ തരത്തിലുള്ള കാഴ്‌ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിർവരമ്പുകൾ അവഗണിക്കുകയാണെന്നും ജസ്‌റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു. ഏകീകൃത സിവിൽ കോഡ് നിലവിലുണ്ടെന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: സിക; രോഗവ്യാപനം തടയാൻ കർശന നടപടി, ഗർഭിണികളിൽ പരിശോധന നടത്തും