തിരുവനന്തപുരം : സിക വൈറസ് സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ഒഴിവാക്കുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. കൂടാതെ സംസ്‌ഥാനത്ത് രോഗനിർണയം നടത്തുന്നതിന് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഉടൻ തന്നെ സജ്‌ജമാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
തിരുവനന്തപുരം പബ്ളിക് ഹെല്‍ത്ത് ലാബ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ആലപ്പുഴ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിലാകും സിക പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങൾ സജ്‌ജമാക്കുക. ഗർഭിണികളിൽ സിക സ്‌ഥിരീകരിക്കുന്നത് ഗർഭസ്‌ഥ ശിശുവിന്റെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുമെന്നതിനാൽ, രോഗലക്ഷണങ്ങളുമായി എത്തുന്ന ഗർഭിണികളിൽ സിക രോഗനിർണയ പരിശോധന ഉണ്ടാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് തിരുവനന്തപുരം ജില്ലയിലെ 15 പേരിലാണ് സിക സ്‌ഥിരീകരിച്ചത്. ഇവരിൽ 14 പേരും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ഇവരെല്ലാം വിവിധ സ്‌ഥലങ്ങളിൽ നിന്നും ജോലി സ്‌ഥലത്തേക്ക് എത്തുന്നതിനാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം കോവിഡ് വ്യാപനം മൂലം നിരവധി സ്‌ഥാപനങ്ങള്‍ അടഞ്ഞുകിടന്നത് കൊതുകുകള്‍ പെരുകാന്‍ ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം പകരാനുള്ള സാധ്യതയുമുണ്ട്.
കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ തന്നെ പൊതുജനങ്ങൾ സ്വന്തം വീട്ടിലും പുരയിടങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗവ്യാപനം ഇല്ലാതാക്കാൻ പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ ഗർഭിണികൾക്ക് കൊതുക് കടിയേൽക്കാതെ സംരക്ഷണം നൽകേണ്ടതും അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുന്നതിനാൽ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതും വലിയ പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
Read also : ആളുമാറി മർദ്ദിച്ചു, പോലീസിനെതിരെ ആരോപണവുമായി യുവാവ്