കാസർഗോഡ്: ആളുമാറി മർദ്ദിച്ചെന്ന ആരോപണവുമായി പോലീസിനെതിരെ യുവാവ് രംഗത്ത്. പാക്കം ചെർക്കറപ്പാറയിലെ ഹസന മൻസിൽ ബാദുഷ ആണ് പോലീസിനെതിരെ ആരോപണവുമായി എത്തിയത്. വിദ്യാനഗർ പോലീസ് വീട്ടിലെത്തി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി മർദ്ദിച്ചുവെന്നാണ് ഇയാളുടെ പരാതി. മർദ്ദനത്തിൽ ഇയാൾ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്. സംഭവത്തിൽ ബാദുഷയുടെ മൊഴി രേഖപ്പെടുത്തി കാസർഗോഡ് പൊലീസിന് കൈമാറുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബുധനാഴ്‌ചയാണ് ബാദുഷയെ വിദ്യാനഗർ പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്നത്. കവർച്ചാ കേസ് പ്രതിയായ ബിർമിനടുക്കത്തെ സാബിത്തിനെ പിടികൂടാനാണ് പോലീസ് വീട്ടിലെത്തിയത്. ആ വീട്ടിലാണ് ബാദുഷയും താമസിക്കുന്നത്. കേസിലെ കൂട്ട് പ്രതിയായ ബാദുഷ താനാണെന്ന് തെറ്റിദ്ധരിച്ചാണ് തന്നെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതത്. പ്രതി അല്ലാത്തതിനാൽ സ്‌റ്റേഷനിലേക്ക് വരില്ലെന്ന് വാശി പിടിച്ചു. പിന്നീട് പോലീസുമായി ബലപ്രയോഗം നടത്തി. തുടർന്നാണ് പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയതെന്ന് ബാദുഷ പറഞ്ഞു. രാത്രി എട്ട് മണിയോടെ പ്രതി മാറിയതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇന്നലെ രാവിലെ രണ്ട് ആൾ ജാമ്യത്തിൽ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
എന്നാൽ, വീട്ടിലെത്തിയ മഫ്‌തി പോലീസിനെ കണ്ട സാബിത്തും ബാദുഷയും ഓടിയതായി ഇൻസ്‌പെക്‌ടർ പിവി മനോജ് പറഞ്ഞു. പോലീസ് ഓടിച്ച് പിടിച്ച ബാദുഷയെ കരുതൽ അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയച്ചതായും മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: കരിപ്പൂർ സ്വർണക്കടത്ത്; മുഹമ്മദ് ഷഫീഖിന് ജാമ്യം