തിരുവനന്തപുരം: തലശേരി ജില്ലാ കോടതിയിൽ സിക വൈറസ് സ്‌ഥിരീകരിച്ചതോടെ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. എട്ടു സിക കേസുകളാണ് റിപ്പോർട് ചെയ്‌തത്. പ്രദേശത്തുള്ള ഗർഭിണികളെ ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. എല്ലാ ആരോഗ്യ സ്‌ഥാപനങ്ങൾക്കും ജാഗ്രതാ നിർദ്ദേശവും മാർഗ നിർദ്ദേശങ്ങളും നൽകുകയും ചെയ്‌തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്‌ടോബർ 30ന് ആദ്യ സിക കേസ് റിപ്പോർട് ചെയ്‌തതിനെ തുടർന്ന് 31ന് ജില്ലാ മെഡിക്കൽ ഓഫിസറും ജില്ലാ ആർടിസി സംഘവും പ്രദേശം സന്ദർശിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കിയിരുന്നു. തുടർന്ന്, സംഘം നവംബർ 1,2,5 തീയതികളിലും സന്ദർശിച്ചു. നവംബർ ഒന്നിന് ജില്ലാ കോടതിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 24 സാമ്പിളുകൾ പരിശോധനക്കയച്ചു. നവംബർ രണ്ടിന് കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും വിദഗ്‌ധ മെഡിക്കൽ സംഘം സ്‌ഥലം സന്ദർശിച്ചതായും മന്ത്രി അറിയിച്ചു.
സിക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിങ്, സ്‌പ്രേയിങ് എന്നിവ നടത്തി. ഉറവിട നശീകരണത്തിന്റെ ഭാഗമായി ലാർവ സർവേ നടത്തി. ഈഡിസ് ലാർവകളെയും കൊതുകുകളേയും ശേഖരിച്ചു സംസ്‌ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്ക് പുറത്ത് ആരോഗ്യ പ്രവർത്തകർ 104 വീടുകൾ സന്ദർശിച്ചു. ഇതുകൂടാതെ നവംബർ അഞ്ചിന് ഫോഗിങ്, സോഴ്‌സ് റിഡക്ഷൻ, എന്റമോളജിക്കൽ സർവേ എന്നിവ നടത്തി.
ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക. രോഗം റിപ്പോർട് ചെയ്‌തതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടതെന്ന് മന്ത്രി വ്യക്‌തമാക്കി. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്‌ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുകുകടി ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.
Most Read| വെടിക്കെട്ടിന് നിരോധനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സർക്കാർ