കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സേവറി നാണു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സേവറി നാണുവിന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസ്‌താവന പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബം ആവശ്യവുമായി രംഗത്ത് എത്തിയത്.
സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചര്‍ച്ച ചെയ്യുമെന്നും ഭാര്‍ഗവി പറഞ്ഞു.
നേരത്തെ സേവറി നാണു കൊലപാതകത്തില്‍ കെ സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും ആരോപിച്ചിരുന്നു.
1992 ജൂൺ 13നാണ് കണ്ണൂർ ബസ് സ്‌റ്റാൻഡിന് തൊട്ടടുത്തുള്ള ‘സേവറി’ എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘം അക്രമികൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. കണ്ണൂർ നഗരത്തിൽ നടക്കുന്ന ആദ്യ ബോംബേറ് സംഭവങ്ങളിലൊന്നായിരുന്നു സേവറി നാണുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കെ സുധാകരന്റെ അനുയായികളാണ് ബോംബേറിന് പിന്നിലെന്ന ആരോപണം അക്കാലത്ത് തന്നെ സജീവമായി ഉയർന്നിരുന്നതാണ്.
‘താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍ രാജി വെക്കാം’ എന്നായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ പറഞ്ഞത്.
Most Read: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നീക്കം