തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫലത്തിൽ ഇന്നും നാളെയും കർശന നിയന്ത്രണം. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവർ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സ്വയം തയാറാക്കിയ സത്യപ്രസ്‌താവനയോ കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്. പ്‌ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. കെഎസ്‌ആർടിസി 60 ശതമാനം സർവീസുകളും നടത്തും.
വിവാഹം, മരണം മുതലായ ചടങ്ങുകൾ, രോഗിയായ ഉറ്റബന്ധുവിനെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം തുടങ്ങിയവക്ക് ഇളവ് ലഭിക്കും. ഭക്ഷ്യവസ്‌തുക്കൾ, പലചരക്ക്, മൽസ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. വീടുകളിൽ കോവിഡ് മാനദണ്ഡം പാലിച്ച് മൽസ്യം എത്തിച്ച് വിൽപന നടത്താവുന്നതാണ്.
ദീർഘദൂര ബസ് സർവീസുകൾ, ട്രെയിൻ, വിമാന യാത്രകൾ തുടങ്ങിയവ അനുവദിക്കും. റെയിൽവേ- ബസ് സ്‌റ്റാൻഡുകൾ എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, ടാക്‌സികൾ എന്നിവ അനുവദനീയം. യാത്രാരേഖകൾ നിർബന്ധമാണ്. ഹോട്ടലുകളിൽ പാഴ്‌സൽ മാത്രം. ഹോം ഡെലിവറിക്ക് മുൻഗണന. അത്യാവശ്യ ഘട്ടങ്ങളിൽ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങുന്നവർ സത്യപ്രസ്‌താവന കയ്യിൽ കരുതണം. വിവാഹ ഹാളുകളിൽ പരമാവധി 75 പേർക്കാണ് അനുമതി. തുറസായ സ്‌ഥലത്താണ് ചടങ്ങുകളെങ്കിൽ 150 പേരെ അനുവദിക്കും. വിവാഹത്തിന് പോകുന്നവർ ക്ഷണക്കത്തും ഐഡി കാർഡും കയ്യിൽ കരുതണം. മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം.
ഹയർ സെക്കണ്ടറി പരീക്ഷക്ക് കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്ന രക്ഷിതാക്കൾ ഉടൻ തന്നെ മടങ്ങിപ്പോകണം. അടിയന്തര ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതും 24 മണിക്കൂർ പ്രവർത്തിക്കേണ്ടതുമായ വ്യവസായ സ്‌ഥാപനങ്ങൾക്കും കമ്പനികൾക്കും ഇളവുണ്ട്. റവന്യൂ, ഇലക്ഷൻ, ആരോഗ്യം, മാദ്ധ്യമങ്ങൾ തുടങ്ങി അവശ്യ സർവീസുകൾക്ക് യാത്രാ നിയന്ത്രണമില്ല. ഇതുകൂടാതെ, ഓരോ ജില്ലകളിലും കളക്‌ടർമാർ പ്രത്യേകം നൽകിയിരിക്കുന്ന നിയന്ത്രണങ്ങളും പാലിക്കണം.
Also Read: എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു; 10 പഞ്ചായത്തുകൾ പൂർണമായി അടച്ചിടാൻ തീരുമാനം