കൊച്ചി: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പത്തു പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്‌മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം എന്നീ പഞ്ചായത്തുകളാണവ. ഈ പഞ്ചായത്തുകൾ പൂർണമായും അടച്ചിടും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലയിൽ പോലീസിന്റെ കർശന പരിശോധന ഉണ്ടാകുമെന്ന് കളക്‌ടർ എസ് സുഹാസ് അറിയിച്ചു. അവശ്യ സർവീസ് ഒഴികെയുള്ള ജില്ലയിലെ എല്ലാ കടകളും ഇന്ന് മുതൽ 7.30ന് അടക്കണമെന്ന് കളക്‌ടർ ഉത്തരവിട്ടു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കളക്‌ടറുടെ നടപടി.
ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്സൽ വിതരണം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഹോട്ടലുകൾക്ക് 9 മണി വരെ പ്രവർത്തിക്കാം. കൂടാതെ അമ്യൂസ്‌മെന്റ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ജിമ്മുകൾ, സമ്പർക്കമുണ്ടാകുന്ന കായിക വിനോദങ്ങൾ എന്നിവയും നിരോധിക്കും.
അതേസമയം ജില്ലയിൽ മതിയായ ഐസിയു ബെഡുകൾ ഉറപ്പുവരുത്തിയതായി കളക്‌ടർ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും പരമാവധി രോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4548 പേർക്കാണ് എറണാകുളത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. വൈറസ് വ്യാപനം കുറക്കുന്നതിനായി പ്രതിരോധ നടപടികൾ കർശനമാക്കുകയാണ് അധികൃതർ.
Read Also: നിങ്ങൾക്കും വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമാകാം; പണം നല്‍കേണ്ടത് ഇങ്ങനെ