കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തലപ്പാടിയിൽ നിയന്ത്രണങ്ങൾ തുടരുന്നു. കേരളത്തിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ ദക്ഷിണ കന്നഡ ജില്ലയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞാണ് തലപ്പാടിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കാസർഗോട്ടേക്കുള്ള 12 പ്രധാന റോഡുകൾ ഒഴികെ ബാക്കിയുള്ള ഉപറോഡുകളെല്ലാം കർണ്ണാടക മണ്ണിട്ട് അടച്ചിരിക്കുകയാണ്.
അതിർത്തികളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ മംഗളൂരു സർവകലാശാലയുടെ ബിരുദ പരീക്ഷകൾ മാറ്റിവെച്ചു. ഇതോടെ നൂറുകണക്കിന് മലയാളി വിദ്യാർഥികൾക്ക് ഇനി അതിർത്തി കടക്കേണ്ടതില്ല. ഇതിനകം രണ്ടു പരീക്ഷകളാണ് നടന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷകൾ മാറ്റിവെച്ചതായാണ് സർവകലാശാല അധികൃതർ അറിയിച്ചിരിക്കുന്നത്.
കാസർഗോഡ് നിന്ന് ആളുകൾ മദ്യം വാങ്ങാനെത്തുന്നത് തടയാൻ കേരള അതിർത്തിയിലെ 29 മദ്യ വിൽപന ശാലകളും ഇന്നലെ മുതൽ അനിശ്‌ചിത കാലത്തേക്ക് അടച്ചിട്ടുണ്ട്. തലപ്പാടിയിൽ കടുത്ത നിയന്ത്രണം തുടരുന്നതിനാൽ രണ്ടു ദിവസമായി യാത്രക്കാരുടെ എണ്ണം കുറവാണെന്ന് അധികൃതർ പറഞ്ഞു.
Read Also: ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകി ബ്രിട്ടൻ