കാസർഗോഡ്: ജില്ലയിലെ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ ഒന്നാം പ്രതി അബ്‌ദുൽ ഖാദറിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതി അർഷാദിനെ കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു. രണ്ടാംപ്രതി അബ്‌ദുൽ അസീസ് പോലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ടിരുന്നു.
വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതികൾ സുബൈദയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നുവെന്നാണ് കേസ്. ചെക്കിപ്പള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനുവരി 17ന് ആണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. കാറിൽ എത്തിയ സംഘം സുബൈദയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു രക്ഷപ്പെടുകയായിരുന്നു.
വീടിന് തൊട്ടടുത്തുള്ള ക്വാർട്ടേഴ്‌സ് നോക്കാനെന്ന വ്യാജേന എത്തിയ പ്രതികൾ വെള്ളം ചോദിച്ചാണ് സുബൈദയുടെ വീട്ടിൽ എത്തിയത്. വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോയ സുബൈദയുടെ മുഖത്ത് ഫോർമിക് ആസിഡ് ബലമായി പിടിച്ചു മണപ്പിക്കുകയും മൂക്കും വായും പൊത്തിപ്പിടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച് പ്രതികൾ കടന്നുകളഞ്ഞു.
മൃതദേഹം കണ്ടെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയിരുന്നു. അടുക്കള ഭാഗത്തെ വാതിൽ അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയതിനാൽ സുബൈദ പുറത്തേക്ക് പോയിരിക്കാമെന്ന് കരുതി തൊട്ടടുത്ത വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. പ്രതികൾ വാടകക്ക് എടുത്ത കാറും കൊല നടത്തിയ ദിവസം അസീസിന്റെ ഫോണിൽ വന്ന മൊബൈൽ സേവനദാതാവിന്റെ സന്ദേശവുമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.
Most Read: വന്യജീവി അക്രമങ്ങൾ; 13 വർഷത്തിനിടെ സംസ്‌ഥാനത്ത് കൊല്ലപ്പെട്ടത് 1,423 പേർ