തിരുവനന്തപുരം: വന്യജീവി അക്രമങ്ങൾ കേരളത്തിൽ തുടർക്കഥ ആയിരിക്കുകയാണ്. പണ്ടൊക്കെ കാടാതിർത്തി ഗ്രാമങ്ങളിൽ മാത്രം ഉണ്ടായിരുന്ന വന്യജീവി ആക്രമങ്ങൾ ഇപ്പോൾ നഗര പ്രദേശങ്ങളിലും എന്തിന് നടുറോഡിൽ പോലും പതിവായിരിക്കുകയാണ്. സംസ്‌ഥാനത്തിന്റെ വന്യജീവി അക്രമങ്ങളിൽ മരിച്ചവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
13 വർഷത്തിനിടെ സംസ്‌ഥാനത്ത് 1,423 പേർ വന്യജീവി അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2008 മുതൽ 2021 വരെയുള്ള കണക്കുകളാണിവ. കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് 1,423 പേർ കൊല്ലപ്പെടുകയും, 7982 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്ന് കെഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്‌റ്റ് ടിവി രാജീവ് പറയുന്നു.
കാട്ടുപന്നി, കാട്ടാന തുടങ്ങിയ വന്യജീവികളുടെ അക്രമമാണ് ഇതിൽ കൂടുതൽ. കടുവയുടെയും പുലിയുടെയും അക്രമണങ്ങളിൽ പെടുന്നവർ വേറെയും. നടുറോഡിൽ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചും വീട്ടിൽ കയറി ആക്രമിച്ചും കാട്ടുപന്നികൾ കേരളത്തിൽ താണ്ഡവമാടുകയാണ്. കാടും നാടും നഗരവും ഒരുപോലെ വന്യജീവികൾ കീഴടക്കിയതോടെ മനുഷ്യർ ഒതുങ്ങിക്കൂടേണ്ട അവസ്‌ഥയാണ് സംസ്‌ഥാനത്ത് നിലവിൽ ഉള്ളത്.
വന്യജീവി ആക്രമണങ്ങൾ തടയാനായി പദ്ധതികൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പദ്ധതികൾ അനേകം ഉണ്ടെങ്കിലും ഒന്നും ഫലപ്രദമോ ശാസ്‌ത്രീയമായോ നടപ്പിലാക്കപെടുന്നില്ലെന്നാണ് യാഥാർഥ്യം. വൈദ്യുത വേലി, കിടങ്ങ് നിർമാണം, സോളാർ ഫെൻസിങ്, എസ്എംഎസ് അലർട് സിസ്‌റ്റം, കമ്യൂണിറ്റി അലാം അങ്ങനെ തുടങ്ങുന്നു പദ്ധതികൾ.
എന്നാൽ ഫലത്തിൽ ഇവയൊന്നും ഫലപ്രദമല്ല. ആക്രമണം രൂക്ഷമായപ്പോൾ കാട്ടുപന്നിയെ വെടിവെക്കാമെന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ, അവിടെയും കുരുങ്ങിയത് കർഷകർ മാത്രം. വന്യജീവികൾ കാടുവിട്ട് നാടിറങ്ങുന്നത് തടയാൻ ഫലപ്രദമായ സംവിധാനം വേണമെന്നാണ് ജനങ്ങളുടെ നിലവിലെ പ്രധാന ആവശ്യം. ഗ്രാമവ്യത്യാസങ്ങൾ ഇല്ലാതെ ഇന്ന് കേരളം വന്യജീവി ആക്രമണ ഭീഷണിയുടെ നിഴലിൽ ആണെന്നാണ് കണക്കുകളും തെളിവ് നൽകുന്നത്.
Most Read: തവാങ് സംഘർഷം; വ്യോമനിരീക്ഷണം കൂട്ടാൻ ഇന്ത്യ- കമാൻഡർതല ചർച്ചക്ക് നിർദ്ദേശം