ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയെ കണ്ടെത്തി. ‘വിസ്‌ഡം’ എന്ന് പേരുള്ള ലോകത്തിൽ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയാണ് അമേരിക്കയിലെ മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിൽ തിരിച്ചെത്തിയത്. ലൈസൻ ആൽബസ്‌ട്രോസ് ഇനത്തിൽപ്പെട്ട ഈ പക്ഷിക്ക് 71 വയസ്സെങ്കിലും പ്രായമുണ്ടെന്നാണ് വൈൽഡ് ലൈഫ് അധികൃതർ പറയുന്നത്.
യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ്(യുഎസ്‌എഫ്‌ഡബ്‌ളുഎസ്) വ്യാഴാഴ്‌ചയാണ് ഈ വിവരം പുറത്തുവിട്ടത്. 1956ൽ മുട്ടയിട്ടതിന് ശേഷമാണ് ജീവശാസ്‌ത്രജ്‌ഞമാർ ആദ്യമായി ഈ പക്ഷിയെ തിരിച്ചറിഞ്ഞത്. ഇത്രയും കാലത്തിനിടയിൽ ഈ പക്ഷി 50 മുതൽ 60 മുട്ടകൾ വരെ ഉൽപ്പാദിപ്പിക്കുകയും ഏകദേശം 30 കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്‌തിട്ടുണ്ട്.
ഇപ്പോൾ ഇവൾ ഒരു മുത്തശ്ശി കൂടി ആണെന്നാണ് വൈൽഡ് ലൈഫ് അധികൃതർ പറയുന്നത്. എന്നാൽ, വിസ്‌ഡത്തിന്റെ ദീർഘകാല ഇണയായ അകേകമൈയെ ഈ വർഷം വന്യജീവി സങ്കേതത്തിൽ കണ്ടിട്ടില്ലെന്ന് യുഎസ്‌എഫ്‌ഡബ്‌ളുഎസ് പറഞ്ഞു. 2021ന്റെ തുടക്കത്തിലാണ് ഈ ജോഡിയുടെ ഏറ്റവും പുതിയ കുഞ്ഞ് വിരിഞ്ഞത്. വർഷത്തിൽ ഒരു മുട്ടയാണ് ഈ പക്ഷികൾ ഇടുന്നത്.
അതുപോലെ തന്നെ ജീവിതകാലം മുഴുവൻ ഒരു ഇണയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പക്ഷികളുമാണ് ഇവ. എന്നാൽ, വിസ്‌ഡത്തിന്റെ ദീർഘായുസ് കണക്കിലെടുത്ത് ഇത് ഒന്നിലധികം ഇണകളെ ആശ്രയിച്ചിരിക്കാമെന്നാണ് ശാസ്‌ത്രജ്‌ഞർ അനുമാനിക്കുന്നത്. 1956 മുതൽ വിസ്‌ഡം 3,000,000 മൈൽ പറന്നതായിട്ടാണ് കണക്കാക്കുന്നത്. എന്ത് തന്നെയായാലും വിസ്‌ഡം വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ.
Most Read: കൊറോണ ജനിതക പരിണാമം: പുതിയ വകഭേദങ്ങൾ പ്രതിരോധം മറികടക്കും