എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിൽ ഇന്നും വാദം തുടരും. വിചാരണക്കോടതിയിൽ ആണ് വാദം നടക്കുന്നത്. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കൂടാതെ ബാലചന്ദ്ര കുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലവും ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയേക്കും.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ പശ്‌ചാത്തലത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. കേസിൽ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ദിലീപ് അടക്കമുള്ളവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ശബ്‌ദ രേഖകൾ അടക്കം കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്‌തിരുന്നു.
ഹരജിയിൽ പ്രോസിക്യൂഷന്റെ വാദം പൂർത്തിയായതിന് പിന്നാലെയാണ് പ്രതിഭാഗത്തിന്റെ വാദം ആരംഭിച്ചത്. കേസിൽ ദിലീപിന് എതിരെ തെളിവുകൾ ഇല്ലെന്നും, പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ആധികാരത പരിശോധിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കൂടാതെ നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Read also: പരിസ്‌ഥിതി ലോല മേഖല; കണ്ണൂരിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ