ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ 90000 നു മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം 94372 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 4756354 ആളുകള്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 1114 ആളുകള്‍ രാജ്യത്ത് കോവിഡ് മൂലം മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 78586 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം രാജ്യത്ത് 1071702 സാമ്പിളുകളാണ് പരിശോധിച്ചത് എന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 973175 ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ബാക്കിയുള്ള 3702595 ആളുകളും രോഗം ഭേദമായവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 77.87 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.
പ്രതിദിന കണക്കുകളില്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തന്നെയാണ് ഉയര്‍ന്നു നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. 22084 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഒപ്പം തന്നെ ആന്ധ്രാപ്രദേശില്‍ 9901 പേര്‍ക്കും, കര്‍ണാടകയില്‍ 9140 പേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 6846 പേര്‍ക്കും, തമിഴ്നാട്ടില്‍ 5495 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ രോഗികളുടെ എണ്ണത്തില്‍വര്‍ധന തുടരുകയാണ്. തുടര്‍ച്ചയായി 4000 ന് മുകളിലാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍. ഇന്നലെ മാത്രം 4321 ആളുകള്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് രോഗം വന്നു ഭേദമായ ആളുകള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കോവിഡിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാന്‍ വേണ്ടിയുള്ള ആരോഗ്യ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.