ന്യൂഡെൽഹി: രാജ്യത്ത് കുറവില്ലാതെ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,30,60,542 ആയി. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കേസുകൾ ഒരു ലക്ഷം കടക്കുന്നത്.
24 മണിക്കൂറിനിടെ 780 മരണങ്ങളാണ് റിപ്പോർട് ചെയ്‌തത്. 61,899 പേര്‍ രോഗമുക്‌തി നേടി. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 1,19,13,292 ആയി. ആകെ മരണസംഖ്യ 1,67,642 ആയി ഉയർന്നു. നിലവില്‍ 9,79,608 പേരാണ് ചികിൽസയിലുള്ളത്. 25,40,41,584 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. 9,43,34,262 പേര്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സംസ്‌ഥാനങ്ങൾ ഏർപ്പെടുത്തിയത്. ഡെൽഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങൾക്ക് പിന്നാലെ കർണാടകയും രാത്രികാല കർഫ്യു ഏർപ്പെടുത്തി. ബെംഗളൂരു ഉൾപ്പടെയുള്ള അഞ്ച് നഗരങ്ങളിൽ കർഫ്യു ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍, ടെസ്‌റ്റുകളുടെ എണ്ണം കൂട്ടല്‍ എന്നിവക്ക് പുറമേ വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ഏപ്രില്‍ 11 മുതല്‍ 14 വരെ യോഗ്യരായ പരമാവധി ആളുകൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് നിർദ്ദേശം.
Also Read: കോവിഡ് കാലത്തെ വിമാനയാത്രാ മുടക്കം; യാത്രാക്കൂലി ഉടൻ മടക്കി നൽകണം