ന്യൂഡെൽഹി : രാജ്യത്ത് വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന ആശങ്ക സൃഷ്‌ടിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പ്രതിദിന കോവിഡ് കേസുകളിൽ വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലെ ജില്ലകളിൽ വർധന ഉണ്ടാകുന്നതായി അധികൃതർ വ്യക്‌തമാക്കി. കൂടാതെ 10 ശതമാനത്തിന് മുകളിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുള്ള രാജ്യത്തെ 73 ജില്ലകളിൽ 50 ശതമാനവും വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിലുള്ള സംഘം വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തും. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 43,733 പേർക്ക് കൂടിയാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 930 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. നിലവിൽ 97.18 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് ബാധിതരും, പ്രതിദിന മരണവും ഉള്ളത് കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്. കൂടാതെ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്ക് കോവിഡ് മൂലമുള്ള മരണത്തിൽ നിന്നും 95 ശതമാനം സുരക്ഷ ഉണ്ടാകുമെന്നും, എന്നാൽ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് 82 ശതമാനം സുരക്ഷയായിരിക്കും ലഭിക്കുകയെന്നും ഐസിഎംആറിന്റെ പഠനത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : പ്രശസ്‌ത ഡച്ച് മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് വെടിയേറ്റു