ആംസ്‌റ്റർഡാം: നെതർലൻഡ്‌സിലെ ക്രിമിനൽ അധോലോകത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ പറ്റിയും വാർത്തകൾ പുറത്തു വിട്ടിരുന്ന പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് ആംസ്‌റ്റർഡാമിൽ വച്ച് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
സെൻട്രൽ ആംസ്‌റ്റർഡാമിലെ തിരക്കേറിയ ഒരു തെരുവിൽ വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഇന്നലെ രാത്രി 7.30ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
64കാരനായ പീറ്റർ ഡി വ്രീസ് ഇന്നലെ രാത്രി തന്റെ ടിവി സ്‌റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വെടിയേറ്റത്. അധോലോക നായകൻമാരെയും, മയക്കുമരുന്ന് ദല്ലാളുകളെയും സമൂഹത്തിന് മുൻപിൽ തുറന്നു കാട്ടുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഡി വ്രീസ് നിരവധി പ്രമാദമായ കേസുകൾ തെളിയിക്കാൻ പോലീസിനെ സഹായിച്ചിട്ടുണ്ട്.
അഞ്ച് തവണ അദ്ദേഹത്തിന് നേരെ ആക്രമികൾ നിറയൊഴിച്ചു എന്നാണ് റിപ്പോർട്ടുകൾ. തലയ്‌ക്ക് ഉൾപ്പെടെ ഗുരുതര പരിക്കുകളാണ് പറ്റിയതെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. അന്വേഷണാത്‌മക പത്ര പ്രവർത്തകനെന്ന നിലയിൽ പല മാഫിയ തലവൻമാരുടെയും കണ്ണിലെ കരടായിരുന്നു ഡി വ്രീസ്. നേരത്തെ പലതവണ വ്രീസിന് നേരെ വധഭീഷണി ഉയർന്നെങ്കിലും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
Read Also: ഫാദർ സ്‌റ്റാൻ സ്വാമിയുടെ മരണം; ദുഃഖം രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ വിഭാഗം