ന്യൂഡെൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ അതീവ ദുഃഖിതരും അസ്വസ്‌ഥരുമാണെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം. സ്വാമിയുടെയും തടവിലുള്ള മറ്റ് 15 മനുഷ്യാവകാശ പ്രവർത്തകരുടെയും കാര്യം യുഎൻ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണർ മിഷേൽ ബാച്‌ലേ ഉൾപ്പടെയുളളവർ മൂന്നുവർഷത്തിനിടെ പലതവണ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. തടവിൽ നിന്നും ഇവരുടെ മോചനം ആവശ്യപ്പെടുകയും ചെയ്‌തതാണെന്ന് മനുഷ്യാവകാശ വിഭാഗം അറിയിച്ചു.
മനുഷ്യാവകാശ പ്രവർത്തകർക്ക് മേൽ അന്യായമായി യുഎപിഎ ചുമത്തുന്നതിലുള്ള ആശങ്കയും ബാച്‌ലേ പ്രകടിപ്പിച്ചിരുന്നെന്ന് സംഘടനയുടെ വക്‌താവ് ലിസ് തോർസെൽ പറഞ്ഞു. സ്വാമിയുടെ മരണത്തിൽ യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ വിഭാഗം പ്രത്യേക പ്രതിനിധി ഈമൻ ഗിൽമോറും കടുത്ത ദുഃഖം പ്രകടിപ്പിച്ചു. ഗോത്ര വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു.
Read Also: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം; പദ്ധതി ഉൽഘാടനം ചെയ്‌ത് കെജ്‌രിവാൾ