തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വീണ്ടും പകുതിയായി കുറച്ചു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ജീവനക്കാരിലെ കോവിഡ് വ്യാപനവുമാണ് സർവീസുകൾ വെട്ടിക്കുറക്കാൻ കാരണം. തിങ്കൾ മുതൽ വെള്ളി വരെ സർവീസുകൾ 1,500 ആയും ശനി, ഞായർ ദിവസങ്ങളിൽ 650 ആയും സർവീസ് ചുരുക്കും. യാത്രക്കാർ തീരെയില്ലാത്തവ 11 മണി മുതൽ മൂന്ന് വരെ നിർത്തിവെക്കും.
ഏതെങ്കിലും സാഹചര്യത്തിൽ 70 ശതമാനത്തിലധികം സർവീസ് നടത്തേണ്ടി വന്നാൽ ചീഫ് ജസ്‌റ്റിസിന്റെ അനുമതി വേണം. തിരുവനന്തപുരം സോണിൽ മാത്രം 491 ജീവനക്കാരാണ് കോവിഡ് ചികിൽസയിലും ക്വാറന്റെയ്‌നിലുമായി കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ചികിൽസയിലുള്ള 314 പേരിൽ 213 പേരും ഡ്രൈവറും കണ്ടക്‌ടറുമാണ്. 177 പേർ ക്വാറന്റെയ്‌നിലാണ്.
വരുമാനം കുറഞ്ഞതോടെ വായ്‌പ തിരിച്ചടവിനും പെൻഷനുമായി കെഎസ്ആർടിസിക്ക് 207 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതിനിടെ 8 മണിക്കൂർ ജോലിക്കായി 12 മണിക്കൂർ ഡിപ്പോയിൽ തങ്ങേണ്ടി വരുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം യൂണിയനുകളുടെ എതിർപ്പിനെ തുടർന്ന് കെഎസ്ആർടിസി ഉപേക്ഷിച്ചു.
Read also: കണ്ണൂരില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കപ്പെടുത്തുന്നത്; ഡിഎംഒ