ജയ്‌പൂർ: ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ കലാകാരൻമാർക്ക് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്‌ഥാൻ സർക്കാർ 5,000 രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകാൻ തീരുമാനിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ നിരവധി കലാകാരൻമാർക്ക് ആശ്വാസമാവുന്ന നടപടിയാണിത്.
‘കോവിഡ് മൂലം ഉണ്ടായ പ്രയാസകരമായ സാഹചര്യങ്ങളുടെ പശ്‌ചാത്തലത്തിൽ, സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്ന സംസ്‌ഥാനത്തെ കലാകാരൻമാർക്ക് 5,000 രൂപയുടെ ഒറ്റത്തവണ സഹായം നൽകാൻ തീരുമാനമായി. സാമ്പത്തികമായി ദുർബലരും ദരിദ്രരുമായ രണ്ടായിരത്തോളം കലാകാരൻമാർക്ക് പദ്ധതിയിലൂടെ ആശ്വാസം ലഭിക്കും’ `മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
കലാകാരൻമാരുടെ ക്ഷേമത്തിനായി ഈ വർഷത്തെ സംസ്‌ഥാന ബജറ്റിൽ രാജസ്‌ഥാൻ സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. രണ്ടാം തരംഗത്തിന് ശേഷം കേസുകൾ കുറയാൻ തുടങ്ങിയതോടെ ജൂൺ 2 മുതൽ സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ വെള്ളിയാഴ്‌ച വൈകുന്നേരം മുതൽ തിങ്കളാഴ്‌ച രാവിലെ വരെയുള്ള വാരാന്ത്യ കർഫ്യൂ ഇപ്പോഴും തുടരുന്നുണ്ട്.
Read Also: കോവിഡ് കണക്കുകളിൽ ജാഗ്രത വേണം; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പ്രത്യേക മാർഗനിർദ്ദേശം