ന്യൂഡെൽഹി: ഒരിക്കൽ കൂടി ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്കാണ് രാജ്യത്ത് രോഗബാധ ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ 600ന് മുകളിൽ എത്തിയിരിക്കുകയാണ്. ഇന്നലെ മാത്രം 604 പേർക്കാണ് ജീവൻ നഷ്‌ടമായത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഭൂരിഭാഗവും റിപ്പോർട് ചെയ്യുന്നത് കേരളത്തിലാണ്.
രാജ്യത്തെ ദൈനംദിന കോവിഡ് കേസുകളുടെ ഏറ്റവും പുതിയ വർധനവിന്റെ പ്രധാന കാരണം ഓണത്തിന് ശേഷമുള്ള കേരളത്തിലെ രോഗികളുടെ എണ്ണത്തിലെ കുതിച്ചു ചാട്ടമാണ്. രാജ്യത്തെ മൊത്തം കേസുകളിൽ പകുതിയിലധികവും റിപ്പോർട് ചെയ്യുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം മാത്രം 31,000ത്തിൽ അധികം കോവിഡ് രോഗികളാണ് കേരളത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിൽ വർധിച്ചുവരുന്ന സജീവ കേസുകളുടെ എണ്ണവും ആശങ്കപ്പെടുത്തുന്ന മറ്റൊരു അടയാളമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 11,000 സജീവ കേസുകളാണ് അധികമായി ഉണ്ടായതെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ ഇന്ത്യയിൽ 3,33,725 സജീവ കോവിഡ് രോഗികളുണ്ട്. 34,159 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്‌തി ഉണ്ടായത്.
Read Also: ദളിത് എഴുത്തുകാരുടെ രചനകള്‍ നീക്കം ചെയ്‌ത് ഡെല്‍ഹി സര്‍വകലാശാല