കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്‌ത്രീയ നീക്കം വിപരീത ഫലം ചെയ്യുമെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ പറയുന്നു.
സൗജന്യമായി കിട്ടേണ്ട വാക്‌സിൻ വേണമെങ്കിൽ പരിശോധനക്കായി പണം ചിലവാക്കേണ്ട അവസ്‌ഥയാണ് കളക്‌ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. അതേസമയം, ടിപിആർ കുറച്ചു കാണിക്കാനുള്ള തന്ത്രമാണ് ഉത്തരവിന് പിന്നിലെന്ന് കോർപറേഷൻ മേയർ ടിഒ മോഹനൻ ആരോപിച്ചു.
ജൂലൈ 28 മുതൽ വാക്‌സിനെടുക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് കളക്‌ടർ ഉത്തരവിട്ടിരിക്കുന്നത്. വാക്‌സിൻ എടുക്കേണ്ടവർ തദ്ദേശ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിൻ ഉറപ്പ് വരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു.
ഉത്തരവ് കളക്‌ടർ ഫേസ്ബുക്കിൽ പങ്കുവച്ചതോടെ കമന്റ് ബോക്‌സിലും പ്രതിഷേധം രേഖപ്പെടുത്തി പലരും രംഗത്ത് വരുന്നുണ്ട്.
Most Read: അണക്കപ്പാറ വ്യാജ കള്ള് നിർമാണം; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലംമാറ്റം