തിരുവനന്തപുരം: നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. അതേസമയം മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും, വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് വരാനുണ്ടെന്ന് മുന്നില്‍ കണ്ട് വലിയ തയാറെടുപ്പുകളാണ് തുടക്കം മുതല്‍ നമ്മള്‍ നടത്തിയത്. അതിന്റെ ഫലം കണ്ടുവെന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ആളുകള്‍ കൂടിച്ചേരുന്ന സാഹചര്യമുണ്ടായി.
80 ശതമാനം ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിച്ചു. വിവിധ രാഷ്‍ട്രീയ പാര്‍ട്ടികളുടെ സമരങ്ങള്‍ അടക്കം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ നടന്നു. സമരങ്ങളില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ ഉമിനീര്‍ തെറിക്കും. ഇത് കോവിഡ് വ്യാപനത്തിന് കാരണമായി. മുന്നൊരുക്കങ്ങള്‍ നടത്തിയതുകൊണ്ടാണ് കേസുകള്‍ വര്‍ധിച്ചിട്ടും നേരിടാനാകുന്നതെന്നും മന്ത്രി ചൂണ്ടികാണിച്ചു.
മരണ നിരക്ക് കുറക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുമ്പോള്‍ മരണ നിരക്കും കൂടേണ്ടതാണ്. എന്നാല്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് നടത്തിയ കഠിനപ്രയത്‌നം മൂലം മരണനിരക്ക് കുറക്കാന്‍ സാധിച്ചു. മറ്റു സംസ്‌ഥാനങ്ങളിലെ സ്‌ഥിതി നേരെ വിപരീതമാണ്. ഒരു ശതമാനത്തില്‍ കൂടുതലാണ് അയല്‍സംസ്‌ഥാനങ്ങളിലടക്കം മരണനിരക്ക്. കേരളത്തിലിത് 0.34 ശതമാനം മാത്രമാണ്. ക്‌ളസ്‌റ്ററുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിപ്പിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.
Read also: എഞ്ചിനീയറിങ് കോളേജുകളിൽ സംവരണ അട്ടിമറി; ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് മന്ത്രി കെ.ടി ജലീൽ