മാൽദീവ്സ്: എഎഫ്‌സി കപ്പ് മൽസരങ്ങൾക്കായി എത്തിയ ഐഎസ്എൽ ക്ളബ് ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മാൽദീവ്സ്. ടീമിലെ മൂന്ന് അംഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മാൽദീവ്സ് രാജ്യം വിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം മൂന്ന് വിദേശ താരങ്ങളാണ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്നും അവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും ക്ളബ് ഉടമ പാർത്ഥ് ജിൻഡാൽ പറഞ്ഞു.
വെള്ളിയാഴ്‌ചയാണ് മാൽദീവ്സ് ക്ളബ്ബായ ഈഗിൾസിനെതിരെയുള്ള പ്ളേ ഓഫ് മൽസരത്തിനായി ബെംഗളൂരു താരങ്ങൾ ദ്വീപ രാഷ്‍ട്രത്തിലെത്തിയത്. ചൊവ്വാഴ്‌ചയാണ് മൽസരം തീരുമാനിച്ചിരുന്നത്. എന്നാൽ ബെംഗളൂരു താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് മാൽദീവ്സ് കായികമന്ത്രി അഹ്‌മദ് മഹ്‌ലൂഫ് വെളിപ്പെടുത്തുക ആയിരുന്നു.
‘കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുവഴി അംഗീകരിക്കാനാവാത്ത പെരുമാറ്റമാണ് ബെംഗളൂരു എഫ്‌സിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ക്ളബ് ഉടൻ മാൽദീവ്സ് വിടണം. ഇത്തരം പെരുമാറ്റങ്ങളെ ഞങ്ങൾ പ്രോൽസാഹിപ്പിക്കില്ല. ഈ മൽസരം നടത്താനാവില്ലെന്ന് ഞങ്ങൾ അധികൃതരെ അറിയിച്ചിട്ടുണ്ട്’, മഹ്‌ലൂഫ് ട്വീറ്റിലൂടെ പറഞ്ഞു. ബെംഗളൂരു എഫ്‌സിയുടെ തിരിച്ചുപോക്കിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം ക്ളബ് ഉടമ പാർത്ഥ് ജിൻഡാൽ മാപ്പപേക്ഷിച്ച് ട്വീറ്റ് ചെയ്‌തു. തങ്ങളുടെ മൂന്ന് വിദേശ താരങ്ങളുടെ നീതീകരിക്കാനാവാത്ത പെരുമാറ്റത്തിൽ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി താൻ മാപ്പ് അപേക്ഷിക്കുന്നതായും അവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. മാത്രവുമല്ല ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
On behalf of @bengalurufc I am extremely sorry for the inexcusable behavior of three of our foreign players/staff while in Male – the strictest action will be taken against these players/staff. We have let @AFCCup down and can only say that this will never happen again
— Parth Jindal (@ParthJindal11) May 9, 2021
Read Also: അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകില്ല, അവശ്യ യാത്രകൾക്ക് മാത്രം; ഡിജിപി