തിരുവനന്തപുരം : അപേക്ഷിക്കുന്ന എല്ലാ ആളുകൾക്കും യാത്രാപാസ് നൽകാനാകില്ലെന്ന് വ്യക്‌തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിലവിൽ പോലീസിന്റെ യാത്രാപാസിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, അപേക്ഷകരിൽ ഭൂരിഭാഗം ആളുകളും അനാവശ്യ യാത്രക്കാർ ആണെന്നും അദ്ദേഹം വ്യക്‌തമാക്കി. കഴിഞ്ഞ ഒരു രാത്രി കൊണ്ട് തന്നെ 40,000ൽ അധികം ആളുകളാണ് പാസിനായി അപേക്ഷിച്ചിട്ടുള്ളത്. ഇവരിൽ അവശ്യ യാത്രക്കാർക്കൊഴികെ മറ്റുള്ളവർക്ക് പാസ് അനുവദിക്കില്ലെന്നും ഡിജിപി അറിയിച്ചു.
നാളെ മുതൽ സംസ്‌ഥാനത്ത് പരിശോധനക്കായി കൂടുതൽ പോലീസുകാരെ വിന്യസിപ്പിക്കും. കൂടാതെ ലോക്ക്ഡൗൺ ഡ്യൂട്ടിക്ക് ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ സുരക്ഷക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്.
അതേസമയം ജോലിക്ക് പോകുന്ന ആളുകൾക്ക് ഉൾപ്പടെ യാത്രാപാസ് നിർബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണ മേഖലയിലെ ആളുകളെ ഉടമ പ്രത്യേക വാഹനത്തിലാണ് ജോലിക്കെത്തിക്കേണ്ടത്. കൂടാതെ അത്യാവശ്യത്തിന് പുറത്തിറങ്ങാൻ സത്യവാങ്മൂലവും ആവശ്യമാണ്.
Read also : കേരളത്തിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് കർണാടക