ലണ്ടൻ: അഞ്ച് മിനിറ്റിൽ കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന ടെസ്‌റ്റ് കിറ്റ് വികസിപ്പിച്ച് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി. ആന്റിജൻ പരിശോധനക്ക് വേണ്ടിയുള്ള കിറ്റാണ് ഓക്‌സ്‌ഫോർഡ് നിർമിച്ചിരിക്കുന്നത്. എയർപോർട്ടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വിപുലമായ രീതിയിൽ കോവിഡ് പരിശോധന നടത്താൻ ഇതിലൂടെ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
അടുത്ത വർഷം ആദ്യത്തോടെ ടെസ്‌റ്റ് കിറ്റ് വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോർഡ് അറിയിച്ചു. വളരെ കൃത്യതയോടെ കൊറോണാ വൈറസിനെ മറ്റുള്ള രോഗാണുക്കളിൽ നിന്ന് വേർതിരിച്ചെടുക്കാൻ ഈ പരിശോധനാ കിറ്റ് മുഖേന സാധിക്കുമെന്നും അധികൃതർ അവകാശപ്പെടുന്നു.
Read Also: കോവിഡ് ബാധിച്ചവരില്‍ പ്രതിരോധശേഷി അഞ്ച് മാസമെങ്കിലും നിലനില്‍ക്കും; പഠനം
ഓക്‌സ്‌ഫോർഡിന്റെ നൂതന ടെസ്‌റ്റിങ് കിറ്റ് വളരെ വേഗത്തിൽ വൈറസിനെ തിരിച്ചറിയുമെന്നും എളുപ്പത്തിൽ പരിശോധന നടത്താൻ സഹായിക്കുമെന്നും ഓക്‌സ്‌ഫോർഡ് പ്രൊഫസർ അചിലിസ് കാപാൻഡിസ് വ്യക്‌തമാക്കി. ഈ പരിശോധനക്ക് ചെലവ് കുറവാണെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ആളുകളെ വ്യാപകമായി കോവിഡ് പരിശോധന നടത്തുന്നത് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ചാണ്. കോവിഡിന്റെ മറ്റൊരു പരിശോധനയായ പിസിആറുമായി താരതമ്യം ചെയ്യുമ്പോൾ ആന്റിജൻ ടെസ്‌റ്റിന് കൃത്യത കുറവാണെന്ന പോരായ്‌മ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓക്‌സ്‌ഫോർഡിൻറെ നൂതന പരിശോധനാ കിറ്റ് ഫലപ്രദമായിരിക്കും എന്നാണ് വിദഗ്‌ധർ സൂചിപ്പിക്കുന്നത്.