വാഷിങ്ടൺ: വീടുകളിൽ വളരെ വേഗത്തിൽ കോവിഡ് വ്യാപനം നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കോവിഡ് സ്‌ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് രോഗം വേഗത്തിൽ പടർന്നുപിടിക്കുന്നതായും യുഎസിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 101 വീടുകളിലായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
കോവിഡ് രോഗബാധിതരോടൊപ്പം താമസിക്കുന്ന 51 ശതമാനം ആളുകൾക്കും രോഗം സ്‌ഥിരീകരിച്ചതായി മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ആദ്യം ഒരാളിൽ രോഗബാധ സ്‌ഥിരീകരിക്കുകയും പിന്നീട് കൂടുതൽ പേരിലേക്ക് വൈറസ് പടരുകയും ചെയ്യുന്നുവെന്ന് ലേഖകർ ചൂണ്ടിക്കാട്ടുന്നു.
ആദ്യം രോഗം സ്‌ഥിരീകരിക്കുന്നത് കുട്ടികളിലും കൗമാരക്കാരിലും ആണെങ്കിൽ രോഗവ്യാപനം വേഗത്തിൽ നടക്കും. ആദ്യം രോഗം ബാധിക്കുന്നവരിൽ രോഗലക്ഷണം കണ്ടു തുടങ്ങി 5 ദിവസങ്ങൾക്കുള്ളിൽ 75 ശതമാനം സെക്കണ്ടറി കോണ്ടാക്‌ടുകാർക്കും രോഗം സ്‌ഥിരീകരിക്കും. രോഗം സ്‌ഥിരീകരിക്കുന്നവരിൽ പകുതി പേർക്ക് മാത്രമേ രോഗലക്ഷണങ്ങൾ കാണിക്കാറുള്ളുവെന്നും ലേഖനത്തിൽ പറയുന്നു. രോഗലക്ഷണം കാണിക്കാത്തതിനാൽ മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കാതെ വരികയും, കൂടുതൽ പേരിലേക്ക് രോഗം പടരുകയും ചെയ്യും. രോഗ ലക്ഷണം കാണിക്കുകയാണെങ്കിൽ കൂടുതൽ ആളുകളിലേക്ക് രോഗം പടരുന്നത് തടയാൻ സാധിക്കും.
രോഗബാധിതർ ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ രോഗവ്യാപനം കുറക്കാൻ കഴിയും. കോവിഡ് ബാധ സ്‌ഥിരീകരിച്ചാൽ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. വീട്ടിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നതെങ്കിൽ രോഗികൾക്കായി പ്രത്യേകം കിടപ്പുമുറിയും ശുചിമുറിയും ഒരുക്കുന്നത് രോഗവ്യാപനം ഒഴിവാക്കാൻ സാധിക്കും, ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
രോഗബാധ സംശയിക്കുന്നവർ പരിശോധന നടത്തുന്നതിന് മുൻപ് തന്നെ നിരീക്ഷണത്തിൽ പ്രവേശിക്കണം. പരിശോധന ഫലം വൈകിയാൽ നിരീക്ഷണത്തിൽ പോകുന്നത് വൈകുമെന്നും, അതിനാൽ തന്നെ ഈ കാലയളവിൽ രോഗം കൂടുതൽ പേരിലേക്ക് പടരാൻ സാധ്യതകളുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
Read also: ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്‍ട്ട്