കാഠ്മണ്ഡു: കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജ്‌ഞി കോമള്‍ രാജ്യ ലക്ഷ്‌മിദേവിക്കും മുന്‍ രാജാവ് ഗ്യാനേന്ദ്രയ്‌ക്കും കോവിഡ്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ 11നായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ ഇവര്‍ ഹരിദ്വാറിലെത്തിയത്.
നേപ്പാളിലെ ഹിന്ദു രാജവംശത്തിലെ അവസാന രാജാവായിരുന്നു ഗ്യാനേന്ദ്ര. 2008ൽ ആയിരുന്നു നേപ്പാളിൽ രാജ ഭരണം അവസാനിച്ചത്.
ഹരിദ്വാറിൽ എത്തിയ ഗ്യാനേന്ദ്ര നിരഞ്‌ജനി സന്യാസ സമൂഹത്തിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ കൈലാസാനന്ദ ഗിരി മഹാരാജുമായും മറ്റു തീര്‍ഥാടകരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതേസമയം ചടങ്ങില്‍ പങ്കെടുക്കവെ ഗ്യാനേന്ദ്ര മാസ്‌ക് ധരിക്കാതെ സന്യാസിമാരുമായി ഇടപഴകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ കുംഭമേളയിലെ ഷാഹി സ്‌നാനിന് തൊട്ടുമുമ്പുള്ള നിരഞ്‌ജനി അഖാര സന്യാസി സമൂഹവുമൊത്തുള്ള റാലിയിലും ഇവർ പങ്കെടുത്തിരുന്നു.
കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളെയും നിയന്ത്രണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള കുംഭമേളക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Read Also: ജാർഖണ്ഡിൽ ഏപ്രിൽ 22 മുതൽ സമ്പൂർണ ലോക്ക്ഡൗൺ