റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജാർഖണ്ഡ്. ഏപ്രിൽ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗൺ ഏപ്രിൽ 29ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും.
ലോക്ക്ഡൗണിൽ ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതിനോടൊപ്പം മത ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കും. എന്നാൽ ഇവിടെ ഭക്‌തർ ഒത്തുകൂടുന്നതിന് വിലക്ക് ഉണ്ടായിരിക്കും.
കൂടാതെ, ലോക്ക്ഡൗൺ സമയത്തും കൃഷി, ഖനനം, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് തടസം ഉണ്ടാകില്ല. സ്‌കൂളുകളും കോളേജുകളുമെല്ലാം അടച്ചു. പരീക്ഷകള്‍ മുഴുവന്‍ മാറ്റിവെച്ചു. ജനങ്ങൾ എല്ലാവരും ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കണമെന്നും ഈ ആഴ്‌ചയെ ‘ആരോഗ്യ സംരക്ഷണ വാരം’ ആയി ആചരിക്കണമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ അഭ്യർഥിച്ചു.
കോവിഡ് വ്യാപനം ഇല്ലാതാക്കുന്നതിനാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത് എന്ന് സർക്കാർ വ്യക്‌തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിൽ 3,992 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 50 പേർക്ക് കൂടി ജീവൻ നഷ്‌ടമായതോടെ മരണസംഖ്യ 1,456 ആയി ഉയർന്നു.
Also Read: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല; തീവ്രമേഖലകളിൽ എല്ലാവർക്കും ടെസ്‌റ്റ് നടത്തും