തിരുവനന്തപുരം : 18 മുതൽ 45 വയസ് വരെയുള്ള ആളുകളുടെ കോവിഡ് വാക്‌സിനേഷന് സംസ്‌ഥാനത്ത് തുടക്കം. മുൻഗണന പട്ടികയിൽ ഉൾപ്പെടുന്ന ആളുകൾക്കാണ് വാക്‌സിൻ നൽകി തുടങ്ങിയത്. ഹൃദ്രോഗം ഉൾപ്പടെ 20 തരം ഗുരുതര രോഗങ്ങൾ ഉള്ള ആളുകൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. വാക്‌സിനായി അപേക്ഷിക്കുന്ന ആളുകളുടെ ചികിൽസാ രേഖകളും അപേക്ഷകളും ജില്ലാതലത്തിൽ പരിശോധിച്ച ശേഷം തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മുൻഗണന വിഭാഗത്തിലായി 1,90,745 പേരാണ് വാക്‌സിനേഷനായി സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക വെബ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തത്. ഇവരിൽ 40,786 ആളുകൾ മാത്രമാണ് രോഗവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്‌തത്. എന്നാൽ ആരോഗ്യ വകുപ്പിന്റെ ജില്ലാതല പരിശോധനകൾക്ക് ശേഷം 1421 പേർക്ക് മാത്രമാണ് വാക്‌സിനെടുക്കാനുള്ള അനുമതി ലഭിച്ചത്.
ആദ്യം അപേക്ഷിച്ചിട്ടും വാക്‌സിനെടുക്കാൻ അനുമതി ലഭിക്കാത്ത ആളുകൾക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. നിലവിൽ വാക്‌സിനെടുക്കേണ്ട സ്‌ഥലവും, തീയതിയും, സമയവും എസ്എംഎസ് വഴി കൃത്യമായി നൽകുന്നതിനാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കുറവാണ്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന ജില്ലകളിൽ മുൻഗണന വിഭാഗങ്ങൾക്കായുള്ള വാക്‌സിനേഷന് വേണ്ടി ഒരു കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം തന്നെ സംസ്‌ഥാനത്ത് 45 വയസിന് മുകളിലുള്ള ആളുകളുടെ വാക്‌സിനേഷൻ നടപടികളും പുരോഗമിക്കുകയാണ്.
Read also : ‘മിനി ടിവി’ അവതരിപ്പിച്ച് ആമസോൺ ഇന്ത്യ; ഇനി സൗജന്യമായും വീഡിയോകൾ കാണാം