കൊച്ചി: സർക്കാരിനെ വെട്ടിലാക്കി സോളാർ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ളിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്നേദിവസം പരാതിക്കാരി ക്ളിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉമ്മൻ ചാണ്ടിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കും എതിരായ സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് ഉത്തരവിറക്കിയത്. 2018ലാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് എതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്. രണ്ടരവർഷത്തോളം ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു. തുടർന്നാണ് പരാതിക്കാരിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
2012 സെപ്റ്റംബർ 19ന് 4 മണിക്ക് ക്ളിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് ക്ളിഫ് ഹൗസിൽ ഉണ്ടായിരുന്ന പോലീസുകാർ, ജീവനക്കാർ, മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് തുടങ്ങിയവരെ ചോദ്യം ചെയ്‌തതിന്റെയും പരാതിക്കാരിയുടെയും ഡ്രൈവറുടെയും മൊഴിയുടെയും അടിസ്‌ഥാനത്തിലാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട് പ്രകാരം പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മൻ ചാണ്ടിയോ പരാതിക്കാരിയോ സ്‌ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവുകളില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പരാതി സംബന്ധിച്ച ടെലിഫോൺ രേഖകൾ സർവീസ് പ്രൊവൈഡർമാരോട് അന്വേഷിച്ചിരുന്നുവെന്നും എന്നാൽ സംഭവം നടന്ന് 7 വർഷമായതിനാൽ രേഖകൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി പറയുന്ന സംഭവം നടന്നുവെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസ് തുടരന്വേഷണത്തിനായി സിബിഐക്ക് ശുപാർശ ചെയ്യുന്നുവെന്നും സംസ്‌ഥാന ആഭ്യന്തര സെക്രട്ടറി ടികെ ജോസ് കേന്ദ്രത്തിന് അയച്ച റിപ്പോർട്ടിൽ പറയുന്നു.
Read also: ഒരിക്കലും വിശ്വാസികൾക്ക് എതിരല്ല; എംവി ജയരാജൻ