ചെന്നൈ: കേന്ദ്ര സർക്കാരിന്റെ കോവിഡ് മേൽനോട്ടത്തെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് സ്‌ഥലംമാറ്റം. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്‌ചകൾ തുറന്നുകാട്ടിയ ചീഫ് ജസ്‌റ്റിസ് സഞ്‌ജിബ് ബാനർജിയെ മേഘാലയ ഹൈക്കോടതിയിലേക്കാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. തീരുമാനത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ രംഗത്തെത്തി.
നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 200ഓളം അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ഉൾപ്പടെയുള്ള കൊളീജിയം അംഗങ്ങൾക്ക് കത്തയച്ചു. മതിയായ കാരണങ്ങൾ വ്യക്‌തമാക്കാതെയാണ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെതിരെ നടപടി എടുത്തിരിക്കുന്നത്. ഭയമോ പക്ഷഭേദമോ ഇല്ലാതെ പ്രവർത്തിച്ചതിന് ജസ്‌റ്റിസ് ബാനർജിക്ക് നൽകിയ ശിക്ഷയാണ് സ്‌ഥലം മാറ്റാമെന്നും കത്തിൽ അഭിഭാഷകർ ആരോപിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് കൽക്കട്ട ഹൈക്കോടതിയിലെ ജസ്‌റ്റിസ് സഞ്‌ജിബ് ബാനർജിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിച്ചത്. എട്ട് മാസങ്ങൾക്ക് ശേഷം സെപ്‌റ്റംബർ 16ന് ജസ്‌റ്റിസ് ബാനർജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രാമനയുടെ നേതൃത്വത്തിലുള്ള കൊളീജിയം തീരുമാനിക്കുകയായിരുന്നു. ഇത് ഒന്നരമാസം കഴിഞ്ഞാണ് പരസ്യപ്പെടുത്തിയത്. ഇതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന 234 അഭിഭാഷകർ കൊളീജിയം അംഗങ്ങൾക്ക് കത്ത് നൽകി. കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമവും വാക്‌സിൻ വിതരണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ ജസ്‌റ്റിസ് ബാനർജി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേന്ദ്രത്തിന്റെ പുതിയ ഐടി ചട്ടങ്ങൾ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
സ്‌ഥലംമാറ്റിയതിന്റെ കാരണം വ്യക്‌തമാക്കിയില്ലെങ്കിൽ ഇത്തരം ഇടപെടലുകൾക്കുള്ള ശിക്ഷയായി കൊളീജിയം തീരുമാനത്തെ കാണേണ്ടി വരും. ഇത് നിർഭയരും സത്യസന്ധരുമായ ജഡ്‌ജിമാർക്ക് ഭീതിപ്പെടുത്തുന്ന സന്ദേശമാകും നൽകുകയെന്നും അഭിഭാഷകർ കത്തിൽ വ്യക്‌തമാക്കി.
Also Read: ഹിന്ദുത്വ വാദത്തെ ഐഎസിനോട് ഉപമിച്ച് സൽമാൻ ഖുർഷിദ്; പ്രതിഷേധവുമായി ബിജെപി