എറണാകുളം: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജോസഫാണ് ജോജുവിന്റെ കാർ കല്ലുകൊണ്ട് ഇടിച്ചു തകർത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പോലീസ് മാനസികമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചത്.
കേസിൽ ആകെ 8 പ്രതികളാണ് ഉള്ളത്. ഇവരിൽ മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള 7 പേർക്ക് നേരത്തെ തന്നെ എറണാകുളം ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്‌ച ജോസഫിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ്, ടോണി ചമ്മണി, മനു ജേക്കബ്, ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍. ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് നടത്തിയ റോഡ് ഉപരോധത്തിനിടെ ജോജു രംഗത്തെത്തിയതോടെയാണ് സംഭവം ഉണ്ടായത്. എട്ടു പ്രതികള്‍ ഉള്ള കേസില്‍ ഒരാള്‍ 37,500 വീതം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
Read also: പശു ആംബുലൻസിനായി ഫണ്ട് അനുവദിച്ചു; പദ്ധതി ഉൽഘാടനം ഉടൻ