ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. വനിതാ മാദ്ധ്യമ പ്രവർത്തകരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ 5 ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ നടപടി വൈകിയത് ഉദ്യോഗസ്ഥ വീഴ്ചകൊണ്ടാണോ എന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിലെ പ്രജുല, മനോരമ ന്യൂസിലെ നിഷ പുരുഷോത്തമൻ എന്നിവരാണ് സമൂഹമാദ്ധ്യമങ്ങളിലെ വ്യക്തിഹത്യക്ക് ഇരയായത്. ഇവരുടെ കുടുംബത്തെ പോലും അപഹാസ്യമായി ചിത്രീകരിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസ് 5 പേർക്കെതിരെ കേസ് എടുത്തിരുന്നു. ഫേസ്ബുകിൽ നിന്നും റിപ്പോർട്ട് ലഭിച്ചാലേ അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും അറസ്റ്റ് പോലെയുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നുമാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
സൈബർ ആക്രമണത്തിൽ നടപടിയാവശ്യപെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിയേയും ഡിജിപിയേയും സമീപിച്ചിരുന്നു. സർക്കാരിനെതിരെ സ്വർണക്കടത്ത് കേസിൽ ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് മാദ്ധ്യമ പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിലെ കെ.ജി കമലേഷും വനിതാ മാദ്ധ്യമപ്രവർത്തകർക്കൊപ്പം അധിക്ഷേപങ്ങൾക്കിരയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.