മുംബൈ: ബറോഡ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഡേവ് വാട്‌മോറിനെ നിയമിച്ചു. അടുത്ത ആഭ്യന്തര സീസണിന് മുന്നോടിയായി വാട്‌മോര്‍ ചുമതലയേല്‍ക്കും. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനാകും വാട്‌മോര്‍. ഒരുകോടി രൂപയാണ് ഓരോ സീസണിലും വാട്‌മോറിന് ലഭിക്കുക.
പരിശീലന രംഗത്ത് 30 വര്‍ഷത്തെ പരിചയമുള്ള വാട്‌മോര്‍ ശ്രീലങ്കയിലാണ് ജനിച്ചതെങ്കിലും തന്റെ കരിയര്‍ കെട്ടിപ്പടുത്തത് ഓസ്‌ട്രേലിയയിലാണ്.
2017–18 സീസണില്‍ കേരള ക്രിക്കറ്റ് ടീമിനേയും വാട്‌മോര്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സീസണില്‍ രഞ്‌ജി ട്രോഫിയില്‍ കേരളം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. കൂടാതെ 1996ല്‍ ശ്രീലങ്ക ഏകദിന ലോകകപ്പ് നേടുമ്പോള്‍ വാട്‌മോറായിരുന്നു കോച്ച്.
അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ കുറച്ചുകാലമായി ബറോഡ മോശം ഫോമിലാണ്. 2000–01 സീസണില്‍ കപ്പ് നേടിയതൊഴിച്ചാല്‍ വലിയ നേട്ടങ്ങളൊന്നും ടീമിന് സ്വന്തമാക്കാൻ ആയിട്ടില്ല. കഴിഞ്ഞ സീസണില്‍ ക്രുണാൽ പാണ്ഡ്യയ്‌ക്ക് കീഴില്‍ സയ്യിദ് മുഷ്‌താഖ് അലി ടൂര്‍ണമെന്റില്‍ ലീഗ് സ്‌റ്റേജില്‍ അഞ്ച് മൽസരങ്ങളും വിജയിച്ചെങ്കിലും നോക്കൗട്ട് റൗണ്ടില്‍ പുറത്തായി.
എന്നാൽ ഇത്തവണ കിരീടം മാത്രമാണ് ബറോഡയുടെ ലക്ഷ്യം. വാട്‌മോറിനെ പരിശീലക സ്‌ഥാനത്ത് അവരോധിക്കുന്നതും ഇത് മുന്നില്‍ക്കണ്ടാണ്.
Most Read: സിനിമയുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം; ‘ആർജെ മഡോണ’ സംവിധായകൻ