തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി പ്ലാസ്മ തെറാപ്പി നല്‍കിയവരുടെ മരണം ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇല്ല. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച മരണമടക്കം ജുലൈയിലെ അഞ്ച് മരണങ്ങള്‍ കൂടി ഡെത്ത് ഓഡിറ്റ് കമ്മിറ്റി കോവിഡ് മരണങ്ങളുടെ ഔദ്യോഗിക പട്ടികയില്‍ നിന്നൊഴിവാക്കി. നേരത്തെ ജൂലൈയില്‍ ഒഴിവാക്കിയ 18 മരണങ്ങള്‍ക്ക് പുറമെയാണ് ഇത്.
കോവിഡ് വ്യാപനം ശക്തമായ ജൂലൈമാസത്തിലാണ് കോവിഡ് സ്ഥിരീകരിച്ചു മരിച്ച എല്ലാവരെയും കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് വിശദീകരണം നല്കിയത്. സര്‍ക്കാര്‍ വെബ്‌സൈറ്റ് പ്രകാരം പതിനെട്ട് മരണങ്ങള്‍ ജൂലൈയില്‍ മാത്രം ഒഴിവാക്കി. ഇത് പരിശോധിക്കുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റി അവരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ ഇതിനു പുറമെ ജൂലൈയിലെ അഞ്ച് മരണങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.
സുതാര്യതയുറപ്പാക്കാന്‍ നിയോഗിച്ച ഡെത്ത് ഓഡിറ്റ് കമ്മിറ്റി മരണങ്ങളെ പട്ടികക്ക് പുറത്താക്കുന്നതില്‍ വിമര്‍ശനം ശക്തമായി നേരിടുകയാണ്. ജൂലൈയില്‍ മരിച്ചിട്ടും, ഇതുവരെ ഫലം വരാത്ത നാല് മരണങ്ങള്‍ ഒരു പട്ടികയിലുമില്ലാതെ പുറത്തു നില്‍ക്കുകയാണ്. ഇനിയും കണക്ക് വരാനുണ്ടെന്നാണ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി പറയുന്നത്. അപ്പോള്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കാം.