ചെന്നൈ: കോവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാർ മരിച്ചു. നെസപ്പാക്കത്ത് സ്‌ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ സർവകലാശാലയിലെ മുൻ പിആർഓയായിരുന്നു മരിച്ച രവീന്ദ്രൻ. കെകെ നഗറിലെ സ്വകാര്യ അഡീഷണൽ വൈസ് പ്രിൻസിപ്പലായിരുന്നു വന്ദന. ഇവർക്ക് മക്കളില്ല.
തനിച്ചുതാമസിച്ചിരുന്ന ഇവർക്ക് ഒരാഴ്‌ചയിൽ ഏറെയായി അസുഖമായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖങ്ങൾ ഇല്ലെന്നാണ് പറഞ്ഞിരുന്നത്.
ഏറെദിവസമായിട്ടും ഇരുവരെയും പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയ അയൽക്കാർ നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ അവശനിലയിലായിരുന്ന ദമ്പതിമാരെ കണ്ടത്. ആംബുലൻസിൽ ഇരുവരെയും കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ രവീന്ദ്രൻ മരിച്ചു. ചികിൽസയിലിരിക്കെയാണ് വന്ദന മരിച്ചത്.
ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്‌ഥിരീകരിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തി. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്‌ച ശവസംസ്‌കാരം നടത്തും.
Read also: സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനായില്ല; ആഴ്‌ചകൾ വേണ്ടി വരുമെന്ന് വിദഗ്‌ധർ