തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പട്ടിക പുതുക്കുന്നു. ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ 8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടും. ജില്ലാതലത്തില്‍ മരണക്കണക്കുകള്‍ സ്‌ഥിരീകരിക്കാന്‍ തുടങ്ങിയതിന് മുന്‍പുള്ളവ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പട്ടിക പുതുക്കുന്നതോടെ കേരളത്തിലെ കോവിഡ് മരണങ്ങളുടെ കണക്ക് ഔദ്യോഗികമായി 33,000 ആകും. നിലവിലിത് 24,810 ആണ്. കോവിഡ് മരണങ്ങള്‍ സംസ്‌ഥാനം മറച്ചു വയ്‌ക്കുന്നതായി നേരത്തെ നിയമസഭയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പിന്നാലെ കോവിഡ് ബാധിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങളെല്ലാം കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നും 50,000 രൂപ വീതം നഷ്‌ടപരിഹാരം നല്‍കണമെന്നുമുള്ള കേന്ദ്ര നിര്‍ദ്ദേശവും വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പട്ടിക പുതുക്കിയത്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്‌ചയിച്ചത്.
അതേസമയം, പട്ടിക പുതുക്കുകയും 8,000 മരണങ്ങള്‍ കൂടി ഉള്‍പ്പെടുകയും ചെയ്യുന്നതോടെ കേരളത്തിന് നഷ്‌ടപരിഹാരം നല്‍കാന്‍ ആകെ 164 കോടി രൂപ വേണം. നഷ്‌ടപരിഹാര അപേക്ഷകളിലെ നടപടിക്ക് പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്‌ഥാന ദുരന്ത നിവാരണനിധിയില്‍ ഏകദേശം 160 കോടി രൂപയാണ് ബാക്കിയുള്ളത്.
Read Also: രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; കെപിസിസി നേതൃത്വവുമായി ചർച്ച നടത്തും