വയനാട്: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെന്റർ ഉൽഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന പൗരൻമാർക്കുള്ള വിശ്രമകേന്ദ്രത്തിന്റെ ഉൽഘാടനം നടത്തും.
രാവിലെ 8.30ന് കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിൽ എത്തും. തുടർന്ന് കടവ് റിസോര്‍ട്ടിൽ വച്ച് ഇരുവരും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും.
നേതൃത്വത്തിനെതിരെ മുൻ കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ഉയർത്തിയ വിമർശനവും സുധീരന്റെ രാജിയും ചർച്ചയിൽ പ്രധാന വിഷയങ്ങളാവും. തുടർച്ചയായി മുതിർന്ന നേതാക്കുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കേരള നേതൃത്വത്തോട് അതൃപ്‌തിയുണ്ട്.
ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡണ്ടിന്റെയും കൂടിക്കാഴ്‌ചക്ക് ഏറെ പ്രാധാന്യമുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പം ഡെൽഹിയിൽ നിന്നും വരുന്നുണ്ട്. അദേഹവും ചർച്ചയിൽ പങ്കെടുക്കും. നാളെ രാവിലെ കരിപ്പൂരിൽ നിന്നും രാഹുൽ ഗാന്ധി തിരികെ ഡെൽഹിയിലേക്ക് മടങ്ങും.
Read Also: കെ-റെയിൽ പദ്ധതിക്ക് 2000 കോടിയുടെ കിഫ്‌ബി വായ്‌പ അനുവദിക്കും