തിരുവനന്തപുരം: അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന് സംസ്‌ഥാന സർക്കാർ വിഹിതമായി കിഫ്ബി 2100 കോടി രൂപയുടെ വായ്‌പ നൽകും. പദ്ധതി നിർവഹണത്തിനുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയായി കിഫ്ബിയുടെ ആവശ്യപ്രകാരം കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ നിയോഗിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി.
ഭൂമി ഏറ്റെടുക്കാനാണ് വായ്‌പ അനുവദിക്കുന്നത്. 955.13 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമവ്യവസ്‌ഥകൾ അനുസരിച്ചാകും നടപടി. റെയിൽപ്പാത കടന്നുപോകുന്ന ജില്ലകൾ ആസ്‌ഥാനമാക്കി ഭൂമി ഏറ്റെടുക്കാൻ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്‌ടർ ഓഫിസ് സ്‌ഥാപിക്കും. പദ്ധതിക്ക് മുൻകൂർ പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര ഹരിത ട്രിബ്യൂണൽ അറിയിച്ചിരുന്നു.
അതേസമയം. പദ്ധതിയുടെ പാരിസ്‌ഥിതികാഘാത പഠനത്തിന് ഇക്യുഎംഎസ് ഇന്ത്യ ലിമിറ്റഡിനെ കെ-റെയിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14 മാസത്തിനുള്ളിൽ ഇവർ പഠന റിപ്പോർട്ട് നൽകണം. 64,000 കോടി ചിലവുവരുന്ന പദ്ധതിക്ക് 33,700 കോടിയാണ് വിദേശ വായ്‌പയായി എടുക്കുന്നത്.
Read Also: സ്‌കൂൾ തുറക്കൽ; വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ തുടരും