തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ഇവരുടെ സസ്‌പെൻഷൻ പുനഃസ്‌ഥാപിച്ചുകൊണ്ട് ഡീൻ ഉത്തരവിട്ടു. ഗവർണറുടെ ഇടപെടലിന് പിന്നാലെ ആണ് നടപടി. വിദ്യാർഥികൾ നാളെ മുതൽ ഏഴ് ദിവസം കൂടി പ്രവൃത്തിദിനം വീണ്ടും സസ്‌പെൻഷൻ നേരിടണം.
ഇവരോട് ഹോസ്‌റ്റൽ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാർഥന്റെ മരണത്തെ തുടർന്ന് 33 വിദ്യാർഥികളെ ഒരാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിൽ 31 പേർ ഒന്നാംവർഷ വിദ്യാർഥികളും രണ്ടു സീനിയർ വിദ്യാർഥികളുമാണ്. ഇവർ നൽകിയ അപ്പീൽ പരിഗണിച്ചു നിയമോപദേശം തേടാതെ വിസി പിസി ശശീന്ദ്രൻ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.
എന്നാൽ, വിദ്യാർഥികളെ വിസി തിരിച്ചെടുത്ത നടപടി റദ്ദാക്കാൻ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിക്കുകയായിരുന്നു. സസ്‌പെൻഷൻ പിൻവലിച്ചതിൽ ഗവർണർ റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഗവർണർ വിസിയോട് രാജി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇന്നലെ ഉച്ചകഴിഞ്ഞു വിസി ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. സിബിഐ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച കേസിൽ വിസി നടത്തിയ ഇടപെടൽ ഗവർണറെ പ്രകോപിപ്പിച്ചുവെന്നാണ് വിവരം.
അതേസമയം, സിബിഐ കേസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണ ശുപാർശ ഏജൻസിക്ക് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്‌ച ഉണ്ടായതായാണ് റിപ്പോർട്. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തുകൊണ്ടുള്ള വിജ്‌ഞാപനം കൈമാറിയെങ്കിലും പെർഫോമ റിപ്പോർട് കൈമാറുന്നതിലാണ് വീഴ്‌ച വരുത്തിയത്. കേസിന്റെ പൂർണവിവരങ്ങളുള്ള റിപ്പോർട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ എന്നിരിക്കെയാണ് സുപ്രധാന റിപ്പോർട് കൈമാറുന്നതിൽ വീഴ്‌ച സംഭവിച്ചത്. നടപടി വിവാദമായതോടെ റിപ്പോർട് തിരക്കിട്ട കൈമാറാൻ ശ്രമം തുടങ്ങിയതായാണ് വിവരം.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്