ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇന്ത്യൻ എംബസി വ്യക്‌തമാക്കി.
അതിനിടെ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഗാസ ധനമന്ത്രി കൊല്ലപ്പെട്ടു. മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേൽ തകർത്തിരുന്നു. കടന്നകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചെന്നാണ് ഇസ്രയേൽ വ്യക്‌തമാക്കുന്നത്. ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്‌ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു.
ബന്ദികളാക്കിയവരുടെ കാര്യത്തിൽ വ്യോമാക്രമണം നിർത്തിയാൽ അവരെ മോചിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നായിരുന്നു ഹമാസിന്റെ നിലപാട്. എന്നാൽ ഇത് ഇസ്രയേൽ തള്ളുകയും ചെയ്‌തു. ഇക്കാര്യത്തിലുള്ള അനിശ്‌ചിതത്വവും തുടരുകയാണ്. അതേസമയം, ആക്രമണം വീണ്ടും കടുപ്പിച്ച ഹമാസ്, തെക്കൻ ഇസ്രയേലി നഗരമായ ആഷ്‌കെലോൻ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ വീടുവിട്ടു പോകണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടയിലാണ് ലെബനൻ അതിർത്തിയിലും സ്‌ഥിതി മോശമാകുന്നത്. ലബനാനിലെ ഹിസ്ബുല്ല സംഘവുമായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം ഏറ്റുമുട്ടി. വെസ്‌റ്റ് ബാങ്കിലും ഇന്ന് സംഘർഷം ഉണ്ടായി. ഇസ്രയേൽ സൈന്യത്തിന്റെ വെടിവെപ്പിൽ 17 പലസ്‌തീനികൾ കൊല്ലപ്പെട്ടു.
Most Read| യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി